Monday, October 25, 2010

വള്ളിചെരുപ്പ്


ഓര്‍മയുടെ തിരയനക്കമലിയുന്നു
ആകാംക്ഷ ആഴം കൂട്ടി.
ജലത്തില്‍ ആകാശം കരി നീലിച്ചു


ഊരി വെച്ച രണ്ടു കമ്മലുകള്‍
നിശബ്ദതയ്ക്കു കാവല്‍ നിന്നു
ഒരു താലി ചരട് ചുരുണ്ട് കൂടി
തല പൂഴ്ത്തി കിടന്നു.
അറ്റ് വീണ കണ്ണീര്‍ തുള്ളി
ജലത്തിലേക്ക് കൈ നീട്ടി.


സ്നാന ഘട്ടത്തില്‍ മുങ്ങാം കുഴിയിട്ട് പോയ
ജീവിതപ്പിടച്ചിലിന്‍ മിന്നായം കണ്ടു
മത്സ്യങ്ങള്‍ അന്ധാളിച്ചു


ഉടലിറങ്ങിപ്പോയ വഴി
പുഴ ഒന്നിളകി കിടന്നു.


കടവില്‍ ഉപേക്ഷിക്കപ്പെട്ട വള്ളിചെരുപ്പു
സമയം തേഞ്ഞു പോയിട്ടും
കാത്തു കാത്തു കിടന്നു..

1 comment:

ബിന്ദു .വി എസ് said...

അറ്റു വീണ കണ്ണീര്‍ ത്തുള്ളി
തേഞ്ഞു തീരുന്ന സമയം ...
മലയാള കവിതയിലെ പുതു ഭാവുകത്വം .
ജല ത്തുള്ളികള്‍ തിരിച്ചു തരുന്ന ഒരു ആര്‍ദ്ര സ്മിതം കാത്ത്... മണല്‍ ചൂടില്‍
പൊള്ളി ക്കിടക്കുന്നു വള്ളി ചെരുപ്പ് ...ഇപ്പോഴും.
കാഴ്ച യുടെ കവിത..