Thursday, November 24, 2011

ഉച്ചയൂണ്

ഉച്ചയൂണ്
കേവലം തൂശനിലയില്‍ വിളമ്പിയ പകലല്ല
തൊട്ടു കൂട്ടാന്‍ വെച്ച പുളിക്കുന്ന ചിരിയല്ല
പൊടിച്ചു ചേര്‍ക്കാവുന്ന കാച്ചിയ ഫോണ്‍ കാളല്ല
മറക്കാതിരിക്കാന്‍ ഉപ്പിലിട്ട  ദിനക്കുറിയല്ല
തൊണ്ടയില്‍ വാക്ക് കുരുങ്ങുമ്പോള്‍
നനച്ചു നനച്ചു പോകും ശരീരദാഹമല്ല 
കടലില്‍ നിന്നും കരളു കീറി വറുത്തെടുത്ത
പ്രണയത്തിന്റെ മുള്ള് ഇപ്പോഴും  പിടയ്ക്കുന്നല്ലോ!
കറിവേപ്പിലയ്ക്ക് പറയാനാകും തിളച്ചു പൊള്ളിയ
ആത്മാവിന്റെ നീരിറക്കം ..
പൌര്‍ണമിക്കാറ്റ് ഗന്ധര്‍വഗീതം കൊണ്ടു  അനുഗ്രഹിച്ച 

പൊന്‍വയല്‍ കൊടുത്തയച്ച ഒരു ഉരുള
പച്ചയിലയുടെ ഞരമ്പുകളില്‍ ചേര്‍ത്ത് വെക്കുമ്പോള്‍
ഉദിക്കുന്ന ഉച്ചവെളിച്ചമാണ് ഈ ഊണ്
അത് അമാവാസിയില്‍ കൈകൊട്ടി വിളിക്കില്ല 


--

Sunday, November 13, 2011

അവനും അവളും

അവന്‍ സന്ധ്യയുടെ തുലാസില്‍ പകലിനെ തൂക്കി നോക്കി
നാട്ടുച്ചയ്കാണ്  കൂടുതല്‍ ആഴം
സൂര്യസ്നേഹത്തില്‍ വെന്തചോറ് 
താമരക്കുമ്പിളില്‍ വാരിക്കൊ
ടുത്തതും
വെളിച്ചത്തിന്‍റെ  ചുണ്ടില്‍
സ്നേഹനീര് പകര്‍ന്നു  ജന്മദാഹം മാറ്റിയതും
കാറ്റിന്റെ വിരലുകള്‍ തണലായി  തലോടിയതും
അവര്‍ നട്ട ഉച്ചയ്ക്കായിരുന്നു

അവള്‍ നട്ടുച്ചയുടെ ത്രാസില്‍ സന്ധ്യയെ തൂക്കി നോക്കി

സന്ധ്യയ്കാണ് പൊലിമ കൂടുതല്‍
വിരലുകള്‍ അസ്തമയ സൂര്യനില്‍ തൊട്ടെടുത്ത
ഒരു നുള്ള് സിന്ദൂരം ചുണ്ടില്‍ തുടിച്ചതും
തിരകളില്‍ തോണിയായി  കാത്തു കിടക്കുമ്പോള്‍

യാത്രികന്റെ തുഴ  ശരീരത്തില്‍ കരുത്തെടുത്തതും
അവര്‍ വീട് വെച്ച ആ  സൂര്യബിന്ദുവില്‍ ആയിരുന്നു.



Tuesday, November 8, 2011

മോര്‍ച്ചറിയിലെ നാഴിക മണി

മോര്‍ച്ചറിയിലെ നാഴിക മണി
ഒന്ന് .. രണ്ട്.. മൂന്ന്
കണ്ണിലെണ്ണയൊഴിച്ചു
ഏപ്പോഴും എണ്ണി നോക്കുന്നത് എന്തിനാണ്?
ഇനിയും വിശ്വാസമില്ലെന്നോ?
അതു പാവം രമണി ചേച്ചി 
പൂര്‍ണ മനസ്സോടെ വന്നു കിടന്നതാ ..
കൂട്ട് കിടക്കാന്‍ പോലും ഒരു രമണനെയും കൂട്ടാതെ .
കിട്ടിയ  താലിക്കു ചകരി നാരിന്‍റെ കനപ്പിച്ച മണം
ചോദ്യ ചിഹ്നം അടിച്ചു നിവര്‍ത്ത് അതിശയമാക്കാന്‍ ത്രാണിയില്ലാതെ..
ഉത്തരം തേടിപ്പോയി
അപ്പുറം സിസ്റര്‍ തെരേസ
മണവാട്ടിയുടെ മൌനം വെട്ടിത്തിരിഞ്ഞതിനാല്‍ മദറാ(ക്കി)യില്ല     
കുരിശു വരയ്ക്കുന്ന പ്രഭാതം പോലെ
വെളുത്ത വസ്ത്രം തന്നെ ഇപ്പോഴും.
അടഞ്ഞ കണ്ണുകളില്‍ ആണി മുനയുടെ  സിന്ദൂരം

ആറുമണി ചാഞ്ഞാല്‍ വഴി ഏപ്പോഴും ഇങ്ങനെയാ
വേഗം നടന്നാലും ഇരുള് കേറി കെട്ടിപ്പിടിക്കും
അസ്തമിക്കാന്‍ ഒരു പാടാമോ പാളമോ മതി.
ആകസ്മികം അതാണവളുടെ  പേര്‌ .

നാഴികമണി ഇരുളിന്‍ ചീളുകള്‍  അരിഞ്ഞു കൂട്ടിയിടുമ്പോള്‍ 
ഉപേക്ഷിക്കപ്പെട്ട ഒരു താരാട്ട് പാട്ട് ഒറ്റയ്ക്ക് കേറി വന്നു
പട്ടിണി കിടന്ന ഒരമ്മയ്ക്ക്  വായ്ക്കരി  ഇട്ടു .

ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്
ദിവസങ്ങള്‍ എണ്ണുന്നത് പോലെ
മോര്‍ച്ചറിയിലെ നാഴിക മണിയുടെ  ചങ്കിടിപ്പ്
പുറത്ത് കേള്‍ക്കാം.
മോര്‍ച്ചറിയിലെ നാഴിക മണി
ആരെയോ പ്രതീക്ഷിക്കുന്നുണ്ട്
വാതിലിലെ ടിക്ക് ടിക്ക് ..
ഓരോ തവണയും
നിഷേധാര്‍ഥത്തില്‍
ഇടത്തോട്ടും വലത്തോട്ടും
ഇതു തലയാട്ടുന്നത്‌ എന്തിനാണ് ?
പച്ചജീവനില്‍ നിന്നും  കണ്ണുകള്‍ പറിച്ചു നല്‍കി
ശരീരം തീറെഴുതിക്കൊടുത്തു   ഒരാള്‍
ഇടിമിന്നല്‍  പോലെ വരാതിരിക്കില്ല
ചൂളയില്‍ കടഞ്ഞു ചൂരലില്‍ പുളഞ്ഞു
നെഞ്ചു തഴമ്പിച്ച ഒരാള്‍
കൈകളില്‍ ഇനിയും അറ്റ് പോകാതെ
പിന്‍മടങ്ങാത്ത ചൂണ്ടു വിരല്‍
അഗ്നിശൈലങ്ങള്‍ ഉരുക്കിയ വാക്ക് വീശി ഒരാള്‍
വരാതിരിക്കില്ല .

ചെറിയ  അപേക്ഷ  മാത്രമേ ഉള്ളൂ
ചോര പിടഞ്ഞു നിലവിളിക്കുന്ന
തെരുപ്പാച്ചിലിന്‍  കുരുക്കില്‍ സ്മാരകം അരുത്
കഞ്ഞി മുക്കി തേച്ചെടുത്ത  അപദാനങ്ങള്‍ കൊണ്ട് അനുശോചിക്കരുത്

ഹിമാലയാത്തിനും മീതെ  തല ഉയര്‍ത്തി നില്‍ക്കുന്ന
ആ മഹാമരണദിനം അവധി കൊടുത്തു ആഘോഷിക്കരുത്
 
മോര്‍ച്ചറിയിലെ നാഴികമണി കുഞ്ഞുങ്ങള്‍ കൊണ്ട് പോയിട്ടുണ്ടെങ്കില്‍
അതു ധാരാളം.