Tuesday, March 27, 2012

എത്ര മേഘങ്ങള്‍

മഹാനദി തെളിനീരമൃതധാരയില്‍
തളിര്‍പ്പിചെടുത്തോരീ തട-
മെന്റെയും നിന്റെയും .

കായ്പറിച്ചും കല്ലുകൊത്തിയും
കല്ലോലനീരില്‍ തരംഗമായിത്തുടിച്ചും
കുസുമദലവഞ്ചിയില്‍ ഹൃദയം തുഴഞ്ഞും
മിന്നും കല്ലുമാലക്കനവ് ചാര്‍ത്തിയും
ഉള്‍കാതില്‍ തുളസിനേരിന്‍  മന്ത്രങ്ങളായതും
പരസ്പരം രാപ്പാട്ടായി പകര്‍ന്നതും
ഒരു മെയ്മരം തണല്‍ശാഖ  വിരിച്ചതും ..
ഈ നെഞ്ചിന്‍തടമെന്റെയും നിന്റെയും

പുലരി ചി
കടിച്ചെത്തിയോതുന്നൂ നിത്യവും  
'ഈ  മഴവില്ലിനുമേഴു വര്‍ണങ്ങള്‍
എത്ര മേഘങ്ങള്‍ വന്നു പോയാലും '


മാനസവര്‍ണങ്ങള്‍ കൊഴിയും ചിനാര്‍ മരങ്ങള്‍

വിലാപവിരലുകള്‍  നീട്ടും ശിശിരം
മൌനം മഞ്ഞുവീഴ്തും മാനം
ഇളം ചൂട് ചത്തു വിളറിപ്പൊന്തും
സൂര്യന്‍ കണ്ണു താഴ്ത്തി ചോദിക്കുന്നു
നെഞ്ചിന്‍ചൂടില്‍ തല ചേര്‍ത്തു
വിരല്‍ തൊട്ടെണ്ണുമ്പോഴും ഉള്ളിലൊരു
ഹിമശൈലമുരുകാതെ സൂക്ഷിച്ചുവോ നീ  ?
വെളിച്ചത്തിന്‍ നാവു വറ്റുന്നുവോ  ? 


 

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സുന്ദരമായ പദങ്ങള്‍ കോര്‍ത്ത്‌ മനോഹരമായ ദൃശ്യങ്ങള്‍

ബിന്ദു .വി എസ് said...

ആകാശ മൌനങ്ങളുടെ ചില്ലയില്‍ ശ രത്ക്കാല ചന്ദ്രന്‍റെ രാപ്പാര്‍ പ്പ് .........
മഴവില്ലുകളില്‍ നക്ഷത്രങ്ങളുടെ പിടച്ചിലുകള്‍ ........
നീ പറയുന്നതൊക്കെയും ആ മാത്രയില്‍ തന്നെ ഞാന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞ കവി പ്രണയം പോലെ
വികാരങ്ങളുടെ കവിത..........